Wednesday, 21 December 2016

അരങ്ങേറ്റം !

ഇന്നായിരുന്നു അരങ്ങേറ്റം!

രാവിലെ തന്നെ അമ്മ വിളിച്ചെണിയിപ്പിച്ചു കാര്യങ്ങൾ ധരിപ്പിച്ചു... "ഉച്ചകഴിഞ്ഞു പോയാൽ പോരെ?"... പോരാ, രാവിലെ തന്നെ ചെല്ലണമെത്രെ! B&W വേഷത്തിൽ തന്നെ ഒരുങ്ങിയിറങ്ങി ബസ്സിൽ കെയറി... ഭാഗ്യം സീറ്റ് ഒരെണ്ണം കാലിയുണ്ട്. ബസ്സിലെ കണ്ടക്ടർക്ക് ഇന്നേവരെയില്ലാത്ത ആദരവും ഭവ്യതയും... നാട്ടുകാരുടെ തുറിച്ചു നോട്ടവും അന്താളിപ്പും വേറെ!... ഞാനിതെല്ലാം കണ്ടില്ലെന്നു നടിച്ചു... മൊബൈലെടുത്തു എന്തൊക്കെയൊ ഗൂഗിൾ ചെയ്തു ന്യു ജനറേഷൻ ബുദ്ധിജീവി ചമഞ്ഞു.

കോടതിയിലെത്തിയപാടെ കയ്യിൽ കരുതിയ കോട്ടെടുത്തണിഞ്ഞു. കോടതിയും പരിസരവും എനിക്കത്ര അന്യമൊന്നുമല്ല... എനിക്ക് കുഞ്ഞിലെ വക്കിലോഫീസിൽ തൊട്ടിൽ കെട്ടിയ കഥയൊക്കെ ഞാൻ പലവട്ടം കേട്ടിട്ടുണ്ട്. പരിചയമുള്ളവർക്കൊക്കെ കൈ കൊടുത്തു... സംസാരിച്ചു... "ആഹാ! എന്ന് എൻറോൾ ചെയ്തു?" ഈ ഞായറാഴ്ച!... "ചിലവുണ്ട് ?" തരാം! ... "ഇനി ഇവിടുണ്ടാവോ?" ഒന്നും തീരുമാനിച്ചില്ല! വരുന്നപോലെ!... "അമ്മയ്ക്കൊരു കൂട്ടായെല്ലോ?"... സംസാരം പലവഴിക്ക് നീണ്ടു.
ആദ്യ ദിനം ജുഡീഷ്യൽ ഓഫീസേഴ്സിനെ ചെന്നുകണ്ടു പരിചയപ്പെടണമെത്രെ... ആചാരമാണ്... ഞാനും തെറ്റിച്ചില്ല... "ലിസ്സിവക്കിലിന്റെ മകനാണ്‌"‌ ... ഓ പാരമ്പര്യം കാത്തു ല്ലെ?.. മറുപടി ചിരിയിലൊതുക്കി... "എവിടാ പഠിച്ചേ?" NUALS... "ഹാ കൊള്ളാലൊ! ആ സ്റ്റാൻഡേർഡ് കീപ് ചെയ്യണം" (pling moment)... ചിരിച്ചെന്നു വരുത്തി തലയാട്ടി... "ഇവിടെത്തന്നെ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചൊ?" അങ്ങനില്ല! ഹൈക്കോടതി ആണ് ലക്ഷ്യം... "നല്ലതാ! നന്നായി വരട്ടെ"... അനുഗ്രഹം വാങ്ങി ഇറങ്ങി.

കണ്ടപാടെ കേസുകെട്ടെടുത്തു കയ്യിൽ തന്നു... "അമ്മാ!!! ഞാൻ ഇതുകൊണ്ടെന്തു ചെയ്യാനാ?!!"... നി ഒന്നും ചെയ്യണ്ട... കേസുവിളിക്കുമ്പോ പ്രെതികൾ ഹാജരുണ്ടെന്നു പറയണം, അത്രമാത്രം!... "ജഡ്ജി എന്തേലും ചോദിച്ചാലൊ?" ഇന്നൊന്നും ചോദിക്കില്ല, കേസ് മാറ്റിവെക്കും അത്രേയുള്ളു.
കയ്യിൽകരുതിയ ഗൗണെടുത്തിട്ടു... അതിട്ടപാടെ കുറച്ചു ധൈര്യം കിട്ടി, അതിന്റെ ബലത്തിൽ JFM കോടതിയിൽ കയറി ആദ്യം കണ്ട സീറ്റിൽ തന്നെ ഇരുപ്പുറപ്പിച്ചു. ഇരുന്നതും കറണ്ട് പോയി ... നല്ല എരണം ! ഞാൻ മനസ്സിലോർത്തു.
ചൂട് അസഹനീയമായി തോന്നി... പക്ഷെ പറഞ്ഞേല്പിച്ച കേസ് വിളിക്കുന്നവരെ സഹിച്ചിരിന്നു. 2015ലെ കേസാണ്... സമയമെടുത്തു വിളിക്കാൻ... അതിനുള്ളിൽ പറയേണ്ട കാര്യം ഞാനൊരു ആയിരം തവണ മനസിലുരുവിട്ടിരുന്നു - "All the accused (are) present, your honour!!" - കേസ് 6/3/17ലേക്ക് മാറ്റിവെച്ചിരിക്കുന്നു... കോടതിയെ വണങ്ങിയിറങ്ങി... ഗൗണഴിച്ചു - ലോകമഹായുദ്ധം കഴിഞ്ഞ പ്രതീതി!

ആദ്യ ശമ്പളം! - കിട്ടിയത് രണ്ടു കയ്യും നീട്ടി മേടിച്ചു. Accusedഇൽ ഒരാൾ - എന്റെ അമ്മയുടെ പ്രായമുണ്ട് - കൈവെച്ചു അനുഗ്രഹിച്ചു - "മോൻ നന്നായി വരും... ഞാൻ പ്രാർത്ഥിക്കാം".

ലെ സീനിയർ - നി വന്ന ദിവസം കൊള്ളാലോ... ഇന്നാണ് ചേർത്തല ബാർ അസോസിയേഷൻ വക ക്രിസ്മസ് ആഘോഷം... കൂടെ ലൊയേർസ് ഡേ ആഘോഷവുമുണ്ട്. "ആഹാ കലക്കി... വൈനും, കേക്കും, ബിരിയാണിയും, ഐസ്ക്രീമും ഒക്കെ ഉള്ളിടത്തു, ഇനിയിപ്പോ ഞാനായിട്ട് പ്രിത്യേക ചെലവൊന്നും തരേണ്ടല്ലോ" ചുറ്റും നിന്നവർ കൂടെ ചിരിച്ചു. പ്രായമായവരെ ചിരിപ്പിക്കാൻ പണ്ടേ എനിക്ക് ഒരു മിടുക്കുണ്ട്... നന്നായി തന്നെ വിനയോഗിച്ചു... അടിക്കാവുന്നിടത്തൊക്കെ ഗോൾ അടിച്ചു.

"ഓർമ്മയുണ്ടോ ഈ മുഖം?" നല്ല ക്ലിഷേ ചോദ്യം... കോളേജിലെ സീനിയർ ആണ് - വെജ്'ബിരിയാണിക്ക് ഒരുമിച്ചു ക്യൂ നിന്ന് പരിചയം പുതുക്കി.

ഒരു ചേച്ചി - കോടതിയിലെ സ്റ്റാഫ് ആണെന്ന് തോന്നുന്നു - "സാർ അല്ലെ ഇന്ന് പുതുതായി വന്നേ?" "അതേലൊ!"... "സാറിനെ മുൻസിഫ്‌ അന്വേഷിച്ചായിരുന്നു... ഒരു കമ്മീഷൻ ഉണ്ട്... ഓർഡർ ആയിട്ടുണ്ട്... ക്ലർക്കിനെ കണ്ടോളു"

ഓർഡർ കയ്യോടെതന്നെ ഒപ്പിട്ടു വാങ്ങി - "you are hereby appointed as commissioner" - അത്ര കാര്യമുള്ള കാര്യോന്നുവല്ല... എന്നാലും അത് വായിച്ചുകേട്ടപ്പോൾ ഒരു സുഖം - Advocate Commissioner Kenneth Joe Cleetus!

"അസോസിയേഷൻ വക ക്രിസ്മസ് പരുപാടിയൊക്കെ ഉണ്ട്, കാണണമെന്നുണ്ടോ?" - വാദിഭാഗം ക്ലർക്കാണ്. ഇല്ല കുഴപ്പമില്ല... "ഇപ്പൊ തന്നെ പോയാലോ?" ആയിക്കോട്ടെ!... കമ്മീഷൻ ബത്ത ഒപ്പിട്ടു വാങ്ങി - 2000രൂപ... തരക്കേടില്ല... "ഞാൻ വണ്ടിയുമായി വരാം സാർ അതുവരെ പരുപാടി കണ്ടൊ" ഓ ആയിക്കോട്ടെ... വിളിച്ചാൽമതി.

ക്ലാസിക്കൽ ഡാൻസ് നന്നായിരുന്നു... പിന്നെയുള്ളതൊക്കെ വെറും പ്രഹസനം ... പ്രെസംഗമെല്ലാം പഴയ ബോംബ് കഥ തന്നെ, പിന്നെ സ്വല്പം വൈൻ അടിച്ചോണ്ടു പറഞ്ഞപ്പൊ ഇങ്ങനെയായി! ... താമസിച്ചെങ്കിലും വിളിയെത്തി... വിറയ്ക്കുന്ന ഫോണുമായി ഹാളിനു പുറത്തേയ്ക്ക് ...

പറഞ്ഞ വണ്ടി വന്നു... ഹർജിയും അന്യായവും വണ്ടിയിലിരുന്നു വായിച്ചു... ഒരു അഡ്വക്കേറ്റ് കമ്മീഷൻ ചെയേണ്ടതൊക്കെ ചോദിച്ചു മനസ്സിലാക്കിയിരുന്നു... സ്ഥലം കണ്ടു... വാഴിത്തർക്കമാണ്... അളവെടുത്തു... കണ്ടുബോധ്യപ്പെട്ടതൊക്കെ കുറിച്ചെടുത്തു... ഫ്യുച്ചർ റെഫറൻസിനു ഫോട്ടോയുമെടുത്തു. വന്നതിനു തെളിവിലേയ്ക്കായി നോട്ടീസ് വാദിയെകൊണ്ട് ഒപ്പിടീച്ചു വന്ന വണ്ടിയിൽ തന്നെ വീട്ടിലേക്കു മടങ്ങി.

വരുന്ന വഴി കൂടെനിന്നു വേണ്ടതൊക്കെ ചെയ്തുതന്ന ക്ലർക്ക് ചേട്ടനെ പരിചയപെട്ടു... നല്ല വർക്കും എക്സ്പീരിയൻസും ഉള്ള ആളാണ്... എന്നാൽ അതിന്റെ ഈഗോയൊന്നും ഇല്ലതാനും... പരിചയപ്പെട്ടത് ഭാഗ്യായി!

വീട്ടിലെത്തി... അത്താഴമൊക്കെ ക്ലർക്കിനൊപ്പം പുറത്തുനിന്ന് കഴിച്ചിരുന്നു... നാളെ ഒരാളെ ജാമ്യത്തിലിറക്കണമത്രേ... ജാമ്യാപേക്ഷ മോഡൽ നോക്കി എഴുതി റെഡിയാക്കി വെച്ചു.

... എല്ലാം ശുഭപര്യവസായി! ഇനി അരങ്ങിൽനിന്നും ഉറക്കത്തിലേയ്ക്ക്!